
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
നേരത്തെ ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് നിർദേശിച്ചിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും കോടതി വിലയിരുത്തിയിരുന്നു.
തുടരന്വേഷണത്തിന് ഒരുമാസത്തെ സമയം അനുവദിച്ചതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും സ്വാഭാവികമായും വൈകും. ഈ സാഹചര്യത്തിലാണ് എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.