
മലപ്പുറം : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
വിനീഷിനെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കട കത്തിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഈ മാസം പതിനേഴിനാണ് ദൃശ്യ കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. രാവിലെ ഏഴരയോടെ ദൃശ്യയുടെ വീട്ടില്‍ കയറിയ വിനീഷ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു.
രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്.
വീടിന് അടുത്തുള്ള ഷെഡില്‍ ഒളിച്ചിരുന്നു. ആരും കാണാതെ പിന്‍വാതിലിലൂടെ വീടിന് ഉള്ളില്‍ കയറി. ആദ്യം അടുക്കളയില്‍ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യില്‍ ഉണ്ടായിരുന്ന കത്തിക്ക് മൂര്‍ച്ച പോര എന്ന് കണ്ട് അടുക്കളയില്‍ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകള്‍ നിലയില്‍ ഉള്ള മുറിയില്‍ കയറി ഒളിച്ചിരുന്നു.
പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയില്‍ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുന്‍ വശത്തെ വാതില്‍ വഴി അരമതില് ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പില്‍ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്ബിലൂടെ വയല്‍ വഴി ഓടി രക്ഷപ്പെട്ടു.
വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന ശേഷമാണ് വിനീഷ് അകത്തു കടന്നത്. ദൃശ്യയുടെ അച്ഛന് ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടില്‍ കയറി ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. ബാലചന്ദ്രന്റെ കട തീവെച്ച് നശിപ്പിച്ചാണ് വിനീഷ് വീട്ടുകാരുടെ ശ്രദ്ധ തിരിച്ചത്.
മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. വള കച്ചവടമാണ് മാതാപിതാക്കളുടെ തൊഴില്‍. അച്ഛന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വിവാഹം കഴിച്ച് മണ്ണാര്‍ക്കാടേക്ക് മാറി. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.
Categories: Crime News, Malappuram, News